കൊട്ടിയം: കഴിഞ്ഞ നാലു ദിവസമായി മുഖത്തല തടത്തിമുക്കിൽ ഒഴിഞ്ഞ പുരയിടത്തിൽ സംശയാസ്പദമായി കണ്ട കാറിൽനിന്നും 12 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. ഇവിടെ കാർ കണ്ടെത്തിയതിനെത്തുടർന്നു സമീപവാസി പോലീസിൽ പരാതി നൽകിയിരുന്നു.
കണ്ണനല്ലൂർ പോലീസ് കാർ പരിശോധിച്ചപ്പോഴാണ് പുകയില കണ്ടെത്തിയത്. അമ്പലപ്പുഴ സ്വദേശിയുടെ പണയ വാഹനത്തിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. എസ്ഐ കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് കണ്ടെത്തിയ ലഹരി ഉത്പന്നങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുഖത്തല ഇഎസ്ഐ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലേക്ക് കച്ചവടത്തിന് കൊണ്ടുവന്നതായിരുന്നു.
സിപിഐ നേതാവും മുൻ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബിനു പി. ജോണിനെ അക്രമിച്ച പ്രതികൾ എന്ന് സംശയിക്കുന്ന ആളുകളാണ് ഇതിന്റെ പിന്നിൽ എന്നാണ് നാട്ടുകാർ പറയുന്നത്. എഎസ്ഐ ജയേഷ് കുമാർ,സീനിയർ സിപിഒ പ്രജീഷ്, സിപിഒ കെവിൻ ജോസ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.